കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും മാതൃകയായ സേവനം കാഴ്ചവച്ച വ്യക്തികളെ ആദരിക്കുന്നതിനായി ദേശീയതല അവാര്‍ഡുകള്‍ വിതരണം ചെയ്തു. കല്ലറ പഴയപള്ളി ഇടവകാംഗവും സലേഷ്യൻ സഭാംഗവുമായ റവ. ഡോ. ജോസ്‌കുട്ടി മഠത്തിപ്പറമ്പിൽ പുരസ്കാരം സ്വീകരിച്ചു. ബൈബിൾഓൺ മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും വഴി വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രസാധനത്തിലും പ്രചരണത്തിലും നടത്തിയ മികച്ച സംഭാവനകളെ പരിഗണിച്ചാണ് കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം (CBCI) അദ്ദേഹത്തെ അവാർഡിനായി തിരഞ്ഞെടുത്തത്. ഈ മൊബൈൽ ആപ്പിലൂടെ വടക്കുകിഴക്കൻ ഇന്ത്യയിലെ 18 ഭാഷകളിൽ ബൈബിൾ പ്രസിദ്ധീകരിക്കുന്നതിലും, വിവിധ പ്രാദേശികവും ആദിവാസി ഭാഷകളിലുമുള്ള ഓഡിയോ പതിപ്പുകൾ തയ്യാറാക്കുന്നതിലും ഫാ. ജോസ്കുട്ടിയും ബൈബിൾ ഓൺ എന്ന ആപ്പിന്റെ സഹ സ്ഥാപകൻ തോംസൺ ഫിലിപ്പും നിർണായക പങ്കുവഹിച്ചു. ഇതിലൂടെ ആ പ്രദേശത്തെ വിവിധ സമൂഹങ്ങൾക്ക് ദൈവവചനം കൂടുതൽ സുലഭമായി ലഭ്യമാക്കി. ഇതുകൂടാതെ, വടക്കുകിഴക്കൻ ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തെയും, പ്രത്യേകിച്ച് അരുണാചൽ പ്രദേശിലെ ആദിവാസി സമൂഹങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും ആസ്പദമാക്കി അദ്ദേഹം പുസ്തകങ്ങളും ഗവേഷണ ലേഖനങ്ങളും രചിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദിവാസി ഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്യുന്നതിനിടെ നേരിടുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം ബൈബിൾ വിവർത്തനത്തിലും പ്രസക്ത തത്ത്വചിന്തയിലും വിലപ്പെട്ട സംഭാവനയായി മാറിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ പാസ്റ്ററൽ, സാംസ്കാരിക പ്രവർത്തനങ്ങളിൽ പ്രാദേശിക ഭാഷകളിൽ പുസ്തകങ്ങൾ തയ്യാറാക്കൽ, സ്വദേശ ഭാഷകളിൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യൽ, ഇംഗ്ലീഷിലും അരുണാചൽ പ്രദേശിലെ ആദിവാസി ഭാഷകളിലുമായി നിരവധി വീഡിയോകളും ഡോക്യുമെന്ററികളും നിർമ്മിക്കൽ എന്നിവയും ഉൾപ്പെടുന്നു. വിദ്യാഭ്യാസ മേഖലയിലും തന്റെ ദൗത്യം വ്യാപിപ്പിച്ച്, വിദ്യാഭ്യാസത്തിൽ പിഎച്ച്.ഡി നേടിയ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിൽ , വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും ദുർഘടമായ പ്രദേശങ്ങളിൽ അഞ്ച് ICSE സ്കൂളുകൾ സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കല്ലറ മഠത്തിപ്പറമ്പിൽ എം ജെ തോമസ് (കുഞ്ഞുമോൻ ) & ഗ്രേസിക്കുട്ടി ദമ്പതികളുടെ പുത്രനായ ഫാ. ജോസ്‌കുട്ടി ആസാം, മണിപ്പൂർ, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലായാണ് വൈദീക പഠനം പൂർത്തിയാക്കിയത്. 2011 ഡിസംബർ 31 ന് അന്തരിച്ച ആർച്ച് ബിഷപ്പ് മാർ. എബ്രഹാം വിരുത്തികുളങ്ങരയുടെ കൈവെയ്പ്പ് ശുഷ്രൂഷവഴി വൈദീക പട്ടം സ്വീകരിച്ച റവ. ഫാ. ജോസുകുട്ടി സലേഷ്യൻസ് ഓഫ് ഡോൺബോസ്‌കോയുടെ ദിമാപൂർ പ്രോവിൻസ് അംഗമാണ്. അവാര്‍ഡ് ദാനച്ചടങ്ങ് ഇന്ന് വൈകുന്നേരം ബംഗളൂരുവിലെ സെന്‍്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് മെയിന്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യയിലെ എല്ലാ കാത്തോലിക്കാ ബിഷപ്പുമാരുടെയും സാന്നിധ്യത്തിൽ നടന്നു.











