കടുത്തുരുത്തി: ക്‌നാനായ കത്തോലിക്കാ അതിരൂപതയുടെ തലപ്പള്ളിയും തീർത്ഥാടന കേന്ദ്രവുമായ കടുത്തുരുത്തി സെന്റ് മേരിസ് ഫൊറോന പള്ളി (വലിയപള്ളി)യിൽ അതിപുരാതനകാലം മുതൽ മൂന്നുനോമ്പിന്റെ രണ്ടാം ദിനത്തില്‍ വൈകിട്ട് കരിങ്കൽ കുരിശിൻ ചുവട്ടിൽ നടത്തിവരുന്ന പ്രാർത്ഥനായജ്ഞമാണ് പുറത്തു നമസ്‌ക്കാരം. പാപബോധത്തിൽ നിന്നും ഉളവാകുന്ന പശ്ചാത്താപവും ദൈവകാരുണ്യത്തിനുവേണ്ടിയുള്ള മുറവിളിയുമാണ് പുറത്തുനമസ്‌ക്കാരത്തിന്റെ ഉള്ളടക്കം. 2026 ജനുവരി 27 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ലൂര്‍ദ്ദ് കപ്പോളയില്‍ ലദീഞ്ഞ് തുടര്‍ന്ന് മുത്തിയമ്മയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ട് പ്രദക്ഷിണം വലിയ പളളിയിലേക്ക് പ്രവേശിക്കും. 8.30 ന് കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ മുത്തിയമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. തുടര്‍ന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ സന്ദേശം നല്‍കും. 9 മണിക്ക് ചരിത്ര പ്രസിദ്ധമായ പുറത്തുനമസ്‌ക്കാരത്തിന് അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, റവ.ഫാ മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍, റവ. ഫാ സിറിയക്ക് പടപുരയ്ക്കല്‍ സഹകാര്‍മ്മികരായിരിക്കും. 9.45 ന് പരി. കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ തോമസ് ആനിമൂട്ടില്‍ (പ്രൊ.പ്രൊട്ടോ സിഞ്ചെല്ലൂസ്, കോട്ടയം അതിരൂപത). തുടര്‍ന്ന് കപ്ലോന്‍വാഴ്ച.
Home ഇന്ത്യൻ വാർത്തകൾ കടുത്തുരുത്തി വലിയപള്ളി പുറത്തുനമസ്‌കാരം | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം












