ക്നാനായ സമുദായത്തിന്റെ മഹത്തായ പൈതൃകം ആയ മിഷനറി ചൈതന്യവും കൂട്ടായ്മയും അഹുങ്കരം പരിപാലിക്കണം എന്ന് കോട്ടയം രൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ 113-ാം സ്ഥാപന ദിനത്തിൽ കത്തീഡ്രൽ ദൈവാലയത്തിൽ കൃതജ്ഞതാബലി അർപ്പിച്ചുകൊണ്ട് വചന സന്ദേശം നൽകുകയായിരുന്നു മാർ മാത്യു മൂലക്കാട്ട്. ക്നായി തോമയുടെയും ഉറഹാ മാർ ഔസേപ്പിന്റെയും നേതൃത്വത്തിൽ മിഷനറി ദൗത്യവുമായി കേരളക്കരയിൽ എത്തിയ നമ്മുടെ പൂർവികരുടെ വിശ്വാസ തീഷ്ണതയും പൈതൃകവും കൂട്ടായ്മയും നില നിർത്തുവാനും പരിപോഷിപ്പിക്കുവാനും പിന്തലമുറക്കാരായ നമുക്ക് വലിയ ഉത്തരവാദിത്വം ഉണ്ട്. നാളിതുവരെ നമ്മുടെ വിശ്വാസവും പൈതൃകവും നഷ്ടപ്പെടാതെ സംരക്ഷിച്ച പൂർവികരെ നമുക്ക് നന്ദിയോടെ അനുസ്മരിക്കാം. രാജ്യത്തോടും സഭയോടും ചേർന്ന് നമ്മുടെ പൈതൃകങ്ങൾ സംരക്ഷിക്കുവാൻ ഈ കാലഘട്ടത്തിൽ കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതിരൂപത സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയത്തിൽ ആശ്രയിച്ചു അതിരൂപതയുടെ രണ്ടാമത്തെ മധ്യസ്ഥനായ, രൂപത സ്ഥാപകനായ വി.പത്താം പീയൂസിന്റെ മാധ്യസ്ഥം തേടി കരുത്തോടെ മുമ്പോട്ടു പോകുവാൻ അതിരൂപതയ്ക്കും ക്നാനായ സമുദായത്തിനും കഴിയട്ടെ എന്നു ആശംസിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്തീഡ്രൽ ദൈവാലയത്തിൽ വി. കുർബാനയിൽ വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട്, കത്തീഡ്രൽ വികാരി ജിതിൻ വല്ലാർകാട്ടിൽ, പ്രൊക്യൂറേറ്റർ അലക്സ് ആക്കപ്പറമ്പിൽ, സെക്രട്ടറി ഫാ .ബിബിൻ ചക്കുങ്കൽ എന്നിവർ സഹ കാർമികർ ആയിരുന്നു. വി.കുർബാനയെ തുടർന്ന് കത്തീഡ്രൽ അങ്കണത്തിൽ മാർ മാത്യു മൂലക്കാട്ട് അതിരൂപത പതാക ഉയർത്തുകയും ചെയ്‌തു.











